Friday, April 24, 2009

ഇന്ന്‌ ഇന്ത്യന്‍ മുസ്‌ലിംകളുടെ പെരുന്നാളാണ്‌




(പോപുലര്‍ ഫ്രണ്ട്‌ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്‌)

ഇന്ന്‌ ഇന്ത്യന്‍ മുസ്‌ലിംകളുടെ പെരുന്നാളാണ്‌. അതുകൊണ്ട്‌ അറബിക്കടലിനോടു പറയുക അവളുടെ ഇരമ്പം നിര്‍ത്തിവയ്‌ക്കാന്‍. പോപുലര്‍ ഫ്രണ്ടിന്‌ ചിലതു പറയാനുണ്ട്‌. ജനലക്ഷങ്ങളാണെന്റെ മുന്നില്‍. നമുക്കിന്നു പ്രാചിയും പ്രതീചിയുമില്ല. അഥവാ കിഴക്കും പടിഞ്ഞാറുമില്ല. ഉത്തരവും ദക്ഷിണവുമില്ല. ദിക്കുകള്‍ ഈ കടപ്പുറത്തു വന്നു കൈകൂപ്പി നില്‍ക്കുന്നു. മറ്റുള്ളവരെപ്പോലെ നമുക്ക്‌ ദിക്ക്‌ നഷ്ടപ്പെട്ടിരിക്കുകയല്ല, ദിക്കുകള്‍ ഒന്നിച്ചൊന്നായിച്ചേര്‍ന്ന്‌ ഒരേ ദിക്കിലേക്ക്‌ സഞ്ചരിക്കുകയാണ്‌ ഇന്നുമുതല്‍. ഹിമാലയത്തിന്റെ കീഴില്‍ ബര്‍മയുടെ അതിര്‍ത്തിയില്‍ താരകം ചേര്‍ന്നുനില്‍ക്കുന്ന പോപുലര്‍ ഫ്രണ്ടിന്റെ മൂവര്‍ണക്കൊടി ആകാശത്തു പാറിക്കളിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്‌. പടിഞ്ഞാറ്‌ രാജസ്ഥാനത്ത്‌ പാകിസ്‌താന്റെ അതിര്‍ത്തിയിലും ഈ കൊടി ഞാന്‍ കണ്ടിട്ടുണ്ട്‌. കിഴക്ക്‌ ബംഗ്ലാദേശിന്റെ അതിരില്‍, ഡല്‍ഹിയില്‍ മുഗള്‍ബാദുഷയുടെ പാദമുദ്രകള്‍ പതിഞ്ഞ ചെങ്കോട്ടയുടെയും ജുമാമസ്‌ജിദിന്റെയും ഇടയില്‍ മീനാബസാറിന്റെ ഇടനാഴികളില്‍, മുസ്‌ലിം ഇന്ത്യയുടെ മതകേന്ദ്രമെന്നറിയപ്പെടുന്ന ലഖ്‌നോവിന്റെ തെരുവുകളില്‍, ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയായ ഭോപാലിലെ താജുല്‍ മസാജിദിന്റെ ഉത്തുംഗമായ മിനാരങ്ങള്‍ക്കു കീഴെ നമ്മുടെ കൊടി ഞാന്‍ കണ്ടിട്ടുണ്ട്‌. ബോംബെയിലും കൊല്‍ക്കത്തയിലും ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിലും പോപുലര്‍ ഫ്രണ്ടിന്റെ പതാക പാറിക്കളിക്കുകയാണിന്ന്‌. സുബ്‌ഹാനല്ലാഹ്‌, അല്‍ഹംദുലില്ലാഹ്‌, നഹ്‌നു നശ്‌കുറുക യാ അല്ലാഹ്‌.
ഇന്ത്യന്‍ പൗരുഷം തന്റെ മുന്നില്‍ വന്നുനില്‍ക്കുന്നത്‌ കണ്ട്‌ ലജ്ജാവതിയായ അറബിക്കടല്‍ അവളുടെ വസ്‌ത്രാഞ്‌ജലം ശരിയാക്കുന്ന ശബ്ദമാണു നാം കേള്‍ക്കുന്നത്‌. ഏതാണ്‌ സമുദ്രമെന്നു തിരിച്ചറിയാത്ത അവസ്ഥയിലാണവള്‍. ജലമഹാസമുദ്രമായ ഞാനോ അതോ ജനമഹാസമുദ്രമായ നിങ്ങളോ.
16 വര്‍ഷം മുമ്പ്‌ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ചില ആളുകള്‍ നമ്മോടു പറഞ്ഞു- നിങ്ങളെന്തിനാണിവിടെ പ്രവര്‍ത്തിക്കുന്നത്‌. കേരളത്തില്‍ ഫാഷിസ്റ്റുകള്‍ക്ക്‌ വേരോട്ടമില്ലല്ലോ. നിങ്ങള്‍ക്ക്‌ ഉത്തരദേശത്തേക്കു പോയിക്കൂടേ എന്ന്‌. അവര്‍ സത്യസന്ധമായാണു പറയുന്നതെന്നു കരുതി ശുദ്ധാത്മാക്കളായ നാം വടക്കോട്ടു പോയി. വടക്കുകിഴക്കും വടക്കുപടിഞ്ഞാറും പോയി. അവരുടെ പരിഹാസച്ചിരി നാം കേള്‍ക്കുകയുണ്ടായി. ആ ചിരികളിലെ ചീളുകള്‍ നമ്മുടെ മനസ്സില്‍ തറച്ചിട്ടുണ്ടായിരുന്നു. കേരളത്തിലെ കോഴിക്കോട്ട്‌ നിന്നു പുറപ്പെട്ട നാം കേരളത്തിലേക്കു തന്നെ തിരിച്ചെത്തി. നാം ഇവിടെ തിരിച്ചെത്തിയപ്പോള്‍ ജനമഹാസമുദ്രം ഒത്തുചേര്‍ന്നപ്പോള്‍ അവരുടെ പത്രങ്ങളും ചാനലുകളും ഇതു കണ്ടിട്ടില്ല. പക്ഷേ, കടലിതു കാണുന്നുണ്ട്‌. ജനങ്ങളിതു കാണുന്നുണ്ട്‌. അവര്‍ കാണുന്ന ഒരുദിവസം വരും, ഇന്‍ശാ അല്ലാഹ്‌.
നാം വന്നത്‌ പുതിയൊരു ടേക്കോഫിനു വേണ്ടിയാണ്‌. ഇന്നത്തെ ഈ ദിവസത്തിനുശേഷം നാം വയ്‌ക്കുന്ന ചുവട്‌ ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവിയിലേക്കാണ്‌.
കഴിഞ്ഞകാലങ്ങളില്‍ നിങ്ങള്‍ ഞങ്ങളോട്‌ ഒരുപാട്‌ ക്രൂരതകള്‍ ചെയ്‌തിട്ടുണ്ട്‌. ഞങ്ങളുടെ സഹോദരിമാരെ തെരുവുകളില്‍ ബലാല്‍സംഗം ചെയ്‌തു. സഹോദരങ്ങളുടെ തലയറുത്തു. കുട്ടികളെ പെട്രോള്‍ കുടിപ്പിച്ച്‌ തീക്കൊളുത്തിക്കൊന്നു. ഞങ്ങളുടെ ബാബരി മസ്‌ജിദ്‌ നിങ്ങള്‍ തകര്‍ത്തു. നിങ്ങള്‍ക്കതു ഭൂതകാലമാവാം. എന്നാല്‍, ഞങ്ങള്‍ക്കതു ജീവിതമാണ്‌. ഇതു ഞങ്ങള്‍ മറക്കുകയില്ല. എന്നാല്‍, ഞങ്ങള്‍ പ്രതികാരചിന്തയുള്ളവരല്ല. ബാബരി മസ്‌ജിദിന്റെ ഓര്‍മകള്‍ ഞങ്ങള്‍ തലമുറ തലമുറ കൈമാറും. ഒരുദിനം ഇന്ത്യന്‍ ജനത അതേ സ്ഥാനത്ത്‌ അതു പുനര്‍നിര്‍മിക്കുക തന്നെ ചെയ്യും. ഇന്‍ശാ അല്ലാ.
ഇന്നലെകളിലെ കലാപഭൂമിയില്‍ നിങ്ങള്‍ കണ്ട അരുമയായ ആട്ടിന്‍പറ്റങ്ങളല്ല എന്റെ മുന്നിലിരിക്കുന്നത്‌, സിംഹസഞ്ചയങ്ങളാണ്‌. കുറ്റിയാടിയിലും കണ്ണൂരിലും മംഗലാപുരത്തും കോയമ്പത്തൂരിലും ഉള്ള ഞങ്ങളുടെ സഹോദരങ്ങളുടെ ചങ്ക്‌ നിങ്ങള്‍ പിഴുതെടുത്തു. അബൂബക്കര്‍ മാഷ്‌, മുഹമ്മദ്‌, ഫസല്‍, സൈനുദ്ദീന്‍, ഇഖ്‌ബാല്‍, ഹബീബ്‌ റഹ്‌്‌മാന്‍ തുടങ്ങിയവര്‍ രക്തസാക്ഷികളായി. അവരുടെ ചങ്ക്‌ പൊട്ടിയൊഴുകിയ ചോരയുടെ ചങ്കൂറ്റവുമായി വരുന്നവരാണു ഞങ്ങള്‍. ഞങ്ങളെ തോല്‍പ്പിക്കാന്‍ ഒരു ശക്തിക്കുമാവില്ല.
ഞങ്ങളുടെ വോട്ട്‌ വേണ്ടെന്നു പറയുന്നവര്‍ അറിഞ്ഞുകൊള്ളുക. ഞങ്ങള്‍ എത്ര പുറത്തേക്കുണ്ടോ അത്രതന്നെ അടിയിലേക്കുമുണ്ട്‌. എന്റെ മുന്നിലിരിക്കുന്ന നിങ്ങളുടെ കഴിഞ്ഞ 16 വര്‍ഷത്തെ പ്രവര്‍ത്തനം വൃഥാവിലാവില്ല.
ഞങ്ങളെ എഴുതിത്തള്ളാന്‍ വരട്ടെ സുഹൃത്തുക്കളെ. ഞങ്ങളുടെ ഉള്ളിലെ ഊഷ്‌മാവില്‍ നിന്നുയരുന്ന കത്തുന്ന കനലുകള്‍ തീര്‍ക്കുന്ന അഗ്‌്‌നിയില്‍ നിങ്ങളുടെ ചെങ്കോല്‍പ്പുരകള്‍ കത്തിയമരുന്ന ഒരു നാള്‍ വരും. കാത്തിരുന്നുകൊള്ളുക. മുസ്‌ലിം സമുദായത്തിന്റെ രക്ഷാസൈന്യം ചമയുന്നവര്‍ക്കും ഇതൊരു താക്കീതാണ്‌. സമുദായ പൗരുഷത്തിന്റെ പ്രതീകമായി പോപുലര്‍ ഫ്രണ്ട്‌ വളര്‍ന്നുകഴിഞ്ഞു. എങ്കിലും ഈ വളര്‍ച്ചയിലും ഞങ്ങള്‍ വിനയാന്വിതരാണ്‌. മുസ്‌ലിം സമുദായത്തിനു മുന്നില്‍ ഞങ്ങള്‍ സൗഹൃദത്തിന്റെ കരങ്ങള്‍ നീട്ടുന്നു. ഇനിയും പോരിനു വരാനാണു ഭാവമെങ്കില്‍ വിനയത്തോടെ പറയട്ടെ, ഞങ്ങളതിനില്ല. ദലിതുകളോടും പിന്നാക്കക്കാരോടും ആദിവാസികളോടും സ്‌ത്രീകളോടും കുട്ടികളോടും പ്രകൃതിയോടും ഗ്രാമത്തോടും നമ്മുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇന്ന്‌ ഈ ദിവസത്തിനു ശേഷം നാം വയ്‌ക്കാന്‍പോവുന്ന പുതിയ ചുവടുവയ്‌പുണ്ടല്ലോ, അതു കൂടുതല്‍ ചുമടുകള്‍ നമ്മുടെ ചുമലില്‍ വച്ചുതരുന്നു എന്നറിയുക.
ഞങ്ങളുടെ യാത്രയില്‍ സഹ്യപര്‍വതം തടസ്സമായില്ല. വിന്ധ്യാസത്‌പുര നിരപ്പായി നിന്നുതന്നു. സഹോദരന്മാരുടെ രക്തംകൊണ്ട്‌ ശോണിമയാര്‍ന്ന കിഴക്കന്‍ ചക്രവാളം തടസ്സം നിന്നില്ല. ഇപ്പോള്‍ നാം ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിനെ ഇങ്ങോട്ടു കൊണ്ടുവന്നു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യാ ഗേറ്റിനടുത്തേക്ക്‌ നാം അങ്ങോട്ടുചെല്ലും.
ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, നിങ്ങളുടെ വിലപ്പെട്ട സമയം ഈ മാര്‍ഗത്തില്‍ നല്‍കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ, നിങ്ങളുടെ ജീവിതം നല്‍കാന്‍ തയ്യാറുണ്ടോ, ജീവന്‍ നല്‍കാന്‍ തയ്യാറുണ്ടോ, ഈ മാര്‍ഗത്തില്‍ നിങ്ങള്‍ നിങ്ങളുടെ മുഴുവന്‍ ഇസ്‌മാഈലുകളെയും ബലിയര്‍പ്പിക്കാന്‍ തയ്യാറുണ്ടോ? എങ്കില്‍ നമുക്കു വിജയിക്കാം. ഇന്‍ശാ അല്ലാഹ്‌.

No comments:

Post a Comment